കൊച്ചി: ആയാസമുള്ളതിനെ അനായാസം കീഴടക്കുന്നതിലെ ത്രിൽ ഒന്നു വേറെ തന്നെ. ആ ത്രില്ലിനെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ഈ ഐആര്‍എസ് ഉദ്യോഗസ്ഥന്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിലൊന്നായ മലേഷ്യന്‍ ട്രയാത്തലണ്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് മലേഷ്യന്‍ അയണ്മാന് പട്ടം സ്വന്തം. കൊച്ചിയിലെ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് അഡീ. കമ്മീഷണര്‍ ജോമി ജേക്കബാണ് അപൂര്‍വനേട്ടം തന്റെ പേരിലാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 607 പേര് പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
മലഞ്ചെരിവിലൂടെ സൈക്കിളിൽ
കടലിലും മലഞ്ചെരിവിലും റോഡിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ട്രയാത്തലണ്‍ പൂര്‍ത്തിയാക്കിയത്. കടലില്‍ 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ മലഞ്ചെരുവിലൂടെ സൈക്കിളിംഗ്, 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിവയായിരുന്നു മലേഷ്യന്‍ അയണ്മാന് കിരീടനേട്ടത്തിലേക്കുള്ള കഠിനവഴികള്‍. ഇത്രയും 17 മണിക്കൂറിനുള്ളിലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ജോമിക്ക് ഇതിനു വേണ്ടിവന്നത് 14.19 മണിക്കൂര്‍ മാത്രം. മലേഷ്യന്‍ ട്രയാത്തലണ്‍ കേരളത്തില്‍നിന്നുള്ള മത്സരാര്‍ഥി ജോമി മാത്രമായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് 705ല്‍ 35 പേരാണ്.
മൂന്നു മാസം പെരിയാറിൽ
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ലങ്കാവിയില്‍ നടന്ന ട്രയാത്തലണിലേക്കെത്തിച്ചത്. നേരത്തെ ഡെന്മാര്ക്കില് നടന്ന ട്രയാത്തലണിലും മത്സരിച്ചു കോപ്പന്‍ഹേഗന്‍ അയണ്മാന് പട്ടം നേടിയിട്ടുണ്ട്. മൂന്നു മാസത്തോളം പെരിയാറിലും പുതുവൈപ്പിലെ കടലിലും കൂടാതെ, സൈക്കിളിംഗിലും തീവ്രപരിശീലനം പൂര്‍ത്തിയാക്കിയാണ് മലേഷ്യയിലേക്കു തിരിച്ചത്. റാന്നി സ്വദേശിയായ ജോമി കൊച്ചി കാക്കനാടാണ് സ്ഥിരതാമസം. ഡോ. അനു ഉണ്ണിയാണു ഭാര്യ. ജോ ആനും ജോര്‍ദനും മക്കളാണ്.
യൂറോപ്പിലെ അയണ്മാന് മത്സരങ്ങളേക്കാള്‍ കഠിനമാണ് മലേഷ്യയിലേതെന്നു ജോമി പറയുന്നു. കഠിനപരിശീലനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൃത്യമെങ്കില്‍ അസാധ്യമെന്നു കരുതുന്നതു പലതും നേടിയെടുക്കാമെന്നും അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍.